Monday, March 5, 2007

നാണം കെട്ട യാഹൂ

“ലോകവലയ്ക്കുള്ളില്‍ “ നിന്നും നീണ്ട ചോരക്കൈകളാല്‍
എത്തിപ്പിടിയ്ക്കുന്നു യഹൂ നമ്മള്‍ തന്‍ മക്കളെ
പിന്നെ സ്വന്തമാക്കുന്നു നാണമേതുമില്ലാതെ
പേറ്റുനോവറിയാത്ത പെണ്ണിന്റെ മുലയൂട്ടാനുള്ള പൂതിപോലെ
ഹാ കഷ്ടം നാണക്കേടിതു മാളോര്‍ക്കെല്ലാം
ഇതിന്‍ പേരും സ്വാതന്ത്ര്യമെന്നൊ
ചോരനു ഭൂഷണമാക്കിയ മൌനത്തിന്‍ വല
ഞങ്ങള്‍ ഭേദിച്ചീടും, ലോകം സാക്ഷിയാകും
പിന്നെ കാലം മായാത്ത മഷിയാല്‍ വരച്ചിടും
ഈ നാണക്കേടിന്‍ നാറിയ കഥകള്‍

Saturday, February 3, 2007

ഓര്‍മ്മച്ചെപ്പ്

ഋതുമാറി കാലം പിന്നെയുമീവഴിവന്നു
വസന്തത്തിന്‍ മഞ്ഞിന്‍ കണമായ്
പുല്‍നാമ്പുകളില്‍ മുത്തുകള്‍ തിളങ്ങി
രാവിലെവിടെയോ പാല പൂത്തുലഞ്ഞു
കാറ്റിലെന്നെ മദിപ്പിക്കും പാലപ്പൂമണം
മനസ്സിന്‍ വിഷാദമകറ്റും ചന്ദ്രികരാവ്
മെയ്യിന്‍ തപം താഴ്ത്തും കുളിര്‍കാറ്റ്
പടികടന്നെത്തുന്ന ആ‍തിരപ്പാട്ട്
ഇന്നിന്റെ സുഗന്ധം ഇന്നലെയ്ക്കു വഴിമാറി
രഥമുരുളും വഴികളില്‍ ഇന്നലെയുടെ കാവല്‍ക്കാര്‍
സര്‍പ്പപ്പാട്ടിന്‍ ഈരടികളില്‍ ശോകത
സംഭ്രമനിറങ്ങളിലിഴഞ്ഞെത്തും കരിനാഗം
എണ്ണവരണ്ട് കരിന്തിരി കത്തിയ
നിലവിളക്കില്‍ ചിറകു കരിഞ്ഞ ശലഭം
ദൂരക്കണ്ണുമായ് ഉമ്മറത്തിണ്ണയില്‍
ആരെയൊ കാത്തിരുന്ന ബാല്യവിരഹം
ശാപവചനങ്ങളിരുള്‍ മൂടിയ അഗ്രഹാരം
ഓര്‍മ്മകളില്‍ വിശപ്പിന്റെ വിറയല്‍
കണ്ഠത്തില്‍ ദാഹത്തിന്റെ വരള്‍ച്ച
മനസ്സില്‍ നിര്‍വ്വികാരതയുടെ മരവിപ്പ്
പുറകോട്ടിനിയും ഉരുളാന്‍ മടിയ്ക്കുന്ന
ഓര്‍മ്മരഥം വേരുകളില്‍ തട്ടി നിന്നു.

Thursday, December 28, 2006

അഗ്രഹാരം

അഗ്രഹാരത്തിന്‍ ഇടനാഴികളില്‍
ഇരുള്‍മൂടിയ അകത്തളങ്ങളില്‍
ഞാന്‍ തിരഞ്ഞതെന്‍ ബാല്യം
വിരലുണ്ടുറങ്ങുമെന്‍ തരള ബാല്യം
പൊടിപുരണ്ട മച്ചിന്‍ മോളില്‍
പുസ്തകക്കെട്ടുകളില്‍ ഞാന്‍
കണ്ടെന്‍ മയില്‍പ്പീലി തുണ്ടിനെ
പെറ്റില്ല പെരുകിയുമില്ലിന്നും
നഷ്ട മോഹങ്ങള്‍ തന്‍ തൊട്ടിലില്‍
അവരുറങ്ങുകയാണിപ്പോഴും
തൊടിയിലെ മൂവാണ്ടന്‍ മാവിന്‍ കൊമ്പില്‍
കയര്‍ പിരിഞ്ഞൊരൂഞ്ഞാലിന്‍ ദ്രവിച്ച പൊട്ടുകള്‍
തെങ്ങിന്‍ ചോട്ടില്‍ നിറം മങ്ങിയൊരെന്‍
പട്ടുപ്പാവാടതന്‍ ചിതലരിച്ച ബാക്കികള്‍
മുറ്റത്ത് ചിലമ്പിച്ച ആതിരപ്പാട്ടിന്‍ ശീലുകള്‍
ബ്രഹ്മണ്യത്തില്‍ ചരടുകള്‍ പൊട്ടിച്ചെറിഞ്ഞ
കുഞ്ഞനുജന്റെ യാത്രാമൊഴി കാതുകളില്‍
താലിച്കരടിനും മേലെ വരന്റെ ജാതി നോക്കും
ബ്രാഹ്മണ്യത്തിന്‍ ചുവന്ന കണ്ണുകള്‍
ഇല്ലായ്മയില്‍ തളര്‍ന്നുറങ്ങുമെന്‍ പരദേവതകള്‍
ഇല്ലതൊന്നും മറക്കാന്‍ കഴിയില്ലെങ്കിലും
വൃഥാ മറക്കാന്‍ ശ്രമിക്കയാണിന്നു ഞാന്‍

Tuesday, December 26, 2006

മഗ്ദലന

മഗ്ദലനയുടെ ഇടനാഴികളില്‍
കനത്ത മഞ്ഞും ഇരുളും ഒന്നിച്ചു കൂടി
ഒലിച്ചിറങ്ങിയ കണ്ണുനീരില്‍
രക്തത്തിന്‍ മടുത്ത ഗന്ധം
പാപത്തിന്‍ കറപറ്റിയ തുണിക്കഷ്ണം
മാറോടു ചേര്‍ത്തവള്‍ തേങ്ങി
ഇതിനായിരുന്നോ നിന്‍ ജനനം
വിശുദ്ധിയുടെ, അതിരുകളില്ലാത്ത
രാജ്യത്തിന്‍ മടിയില്‍ ആരുമില്ലാതെ
അവള്‍ തേങ്ങി
ഇനിയും വരാനിരിക്കുന്ന ആ നല്ല
രാജ്യത്തിന്‍ കനവുകളില്‍ അവള്‍ മുങ്ങി.

Saturday, December 23, 2006

മണ്‍ചെരാതുകള്‍

എരിഞ്ഞടങ്ങിയ പകലിനുമേല്‍ കരിമ്പടം
നീര്‍ത്തിയ സന്ധ്യതന്‍ കാവല്‍ക്കാരന്‍
പകലുകളിരവുകള്‍ ജീവിത മാപിനികള്‍
നിമിഷാന്ധകാരത്തില്‍ മിന്നുന്ന താരങ്ങള്‍
തപം ചെയ്തൊടുങ്ങിയ രാവിന്റെ കൂട്ടുകാര്‍
വിധി തീര്‍ത്ത മണ്ണിന്‍ ചെരാതുകള്‍
പൊട്ടാതെ യിപ്പൊഴും സൂക്ഷിപ്പൂ ഞാനെന്‍
മാറാല കെട്ടിയ മനസ്സിന്‍ മടിത്തട്ടില്‍
അവയിലിപ്പോഴുമെന്‍ കണ്ണൂനീര്‍പ്പാടുകള്‍
നിശാഗന്ധിയില്‍ വീണ മഞ്ഞിന്‍ കണങ്ങളായ്
മനസ്സിലൊരായിരം നനവിന്‍ നോവുകള്‍
പെയ്യുന്ന മാരിതന്‍ ദ്രുതകാലതാളങ്ങള്‍
പെരുമ്പറയായെന്‍ ഹൃദയപാളികളിലൊരു
കത്തുന്ന വേദനയാ‍യ് പടര്‍ന്നൊഴുകുന്നു.
മാവിന്‍ ചുവട്ടിലായ് പൊട്ടിവീണ വളത്തുണ്ടുകള്‍
അകലെ ആകാശത്തമ്പിളിമാത്രം സാക്ഷിയായ്
പിറന്നു വീണ മോഹത്തിന്‍ കതിരുകള്‍
മൌനത്തിന്റെ ശ്വാസ നിശ്വാസങ്ങള്‍
നെറ്റിയിലെ വിയര്‍പ്പിന്‍ കുമിളകള്‍
മായ്ചിട്ടും മായാത്ത കരുത്തിന്‍ മുദ്രകള്‍
ഒടുവിലതൊരസുര ഗര്‍ജ്ജനമായെന്‍
വിധിയെ അമ്മാനമാടുമ്പോഴും ഉള്ളില്‍
ഞാനാ മാറാല തീര്‍ത്ത് കാത്തിരുന്നു
മറ്റൊരു തൃക്കാര്‍ത്തികയ്ക്കായ്

ഗായത്രിയുടെ കവിതകള്‍

ഞാന്‍ ഗായത്രി.
ബ്ലോഗ് വായന തുടങ്ങിയിട്ട് ആ‍റേഴ് മാസമായി. പക്ഷെ എങ്ങനെയാണ്‍ ബ്ലൊഗില്‍ എഴുതുന്നതു എന്ന് നിശ്ചയമില്ലാഞ്ഞിട്ട് ഇതു വരെ കാത്തു. ഇപ്പോള്‍ കുറെശ്ശെ മനസ്സിലായി വരുന്നു. പിന്നെ നിങ്ങളൊക്കെയുണ്ടല്ലോ കൂട്ടിന്‍?
മനസ്സിന്റെ കോണില്‍ എവിടെയോ കുറിച്ചിട്ട ചില വാക്കുകള്‍ - അതിനു കവിത എന്നു പറയാമോ എന്നറിയില്ല - നിങ്ങള്‍ക്കും വായിക്കാനായി ഇനി ഈ പേജില്‍ കുറിച്ചിടാം. വളരെ നല്ല രീതിയില്‍ കവിത എഴുതുന്ന പലരെയും ഞാന്‍ ബ്ലോഗ്ഗില്‍ കണ്ടു. അവരോടൊപ്പം എഴുതാന്‍ എനിക്കു കഴിയില്ല എന്നറിയാം എങ്കിലും നിങ്ങളുടെ നിരൂപണം ആവശ്യമാണ്‍. അത് എന്റെ എഴുത്തിലെ അപാകതകളെ തിരുത്താന്‍ സഹാഹിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു.

നിങ്ങളില്‍ ഒരാള്‍......... ഗായത്രി.


ആദ്യാക്ഷരങ്ങള്‍

കനലെരിയും കനവില്‍ ഞാന്‍ കണ്ടു
ഞാന്‍ കണ്ടതു നേരിന്‍ നിനവുകള്‍
നെഞ്ചിന്‍ കൂടില്‍ പിടയും കപോത മര്‍മ്മരം
ഒരു പ്രാണന്റെ നിര്‍ത്താത്ത മരണ താളം‍
വഴിപോക്കന്റെ വിശപ്പിന്‍ താളം
മുഷ്ടി ചുരുട്ടിയ വീറിന്‍ വാ‍ക്കുകള്‍
മുല്ലപ്പൂവിന്‍ സുഗന്ധം പരത്തിയ
രാവിന്‍ “കന്യക”മാ‍ര്‍
ദംഷ്ട്രകള്‍ കാട്ടും രാവിന്‍ മക്കള്‍
ചൂഴ്ന്നെടുക്കുന്ന പാപത്തിന്‍ നോട്ടം
വിയര്‍പ്പിന്‍ മണമില്ലാത്ത പച്ച നോട്ടുകള്
അമ്മിഞ്ഞപ്പാലിന്‍ ദുഷിച്ച ഗന്ധം....